Sunday, July 7, 2013

അവൾ - എന്റെ നിത്യ പ്രണയിനി

വിരസമായ ഇന്നത്തെ പകൽ ...കെ എസ്  ഇ ബി യുടെ ആത്മാർത്ഥത കൂടുതൽ കൊണ്ട് വിഡ്ഢി പെട്ടി പോലും തുറക്കാനാവാതെ വിഷമിച്ചിരിക്കുമ്പോൾ തലയിൽ  ബൾബ് ഒന്ന് മിന്നിക്കത്തി. സമയം കൊല്ലാൻ പറ്റിയ ഒരു പണി. എന്റെ അലമാരയിലെ പല്ലികളുടേയും പാറ്റകളുടെയും പിന്നെ പേരറിയാത്ത പല വന്യജീവികളുടെയും ആവാസ വ്യവസ്ഥ തകർക്കുക എന്ന യമണ്ടൻ ഐഡിയ. അങ്ങിനെ ആ ഗൂഡലക്ഷ്യവുമായി ഞാൻ ആദ്യം ആക്രമണം അഴിച്ചു വിട്ടത് പഴയ പുസ്തകകെട്ടുകൾക്കിടയിലായിരുന്നു. പഴമയുടെ മണം തളം കെട്ടിനിൽക്കുന്ന ആ പുസ്തകതാളുകൾക്കിടയിൽ ഞാൻ സൗഹൃദത്തിന്റെയും, പരിഭവങ്ങളുടെയും , പ്രണയത്തിന്റെയും അക്ഷരങ്ങൾ  കണ്ടു. പക്ഷെ പഴയ ഓർമ്മകളുടെ ശവകുടീരമായി ഞാൻ കരുതി ഉപേക്ഷിച്ച എന്റെ പഴയ ആ ഡയറിയും അതിലുണ്ടായിരുന്നു. ബോധമണ്ഡലം ആശ്ചര്യത്തിനുമപ്പുറം ആകാംഷക്ക്‌ വഴിമാറിയപ്പോൾ ഞാൻ എന്റെ ദൗത്യം പാടേ മറന്നു. ആദ്യ പേജുകളിൽതന്നേ പ്രണയം വിളിച്ചോതുന്ന 2 വരികൾ. പക്ഷെ അതിനു ശേഷം ഒരു മുന്നറിയിപ്പും " Trans-passers will be Strictly Punished".താളുകൾ  മറിക്കുമ്പോൾ ഇടയിലെവിടയോ വടിവൊത്ത അക്ഷരങ്ങൾ ഒന്ന് മിന്നിമറഞ്ഞു.  പിറകിലേക്ക് പേജുകൾ  മറിച്ച എന്നെ ആദ്യം വരവേറ്റത് 2 വാക്കുകളാണ്  "  Shall I Enter..?". ഓർമ്മകളിൽ പലതും അന്നേ ബംഗ്ലൂരിൽ കുഴിച്ചുമൂടി അതിനുമുകളിൽ ഒരു ചേമ്പിൻ മൂടും കുഴിച്ചിട്ടിട്ടാണ് അന്നാ പടിയിറങ്ങിയത്, പക്ഷേ ഈ കറുത്ത മഷിയിലെഴുതിയ വടിവൊത്ത അക്ഷരങ്ങൾ എന്നേ വീണ്ടും ആ ശവക്കുഴി തോണ്ടാൻ നിർബന്ധിക്കുന്നു. മറ്റു വഴികൾ ഇല്ലാത്തതുകൊണ്ടോ എന്തോ, ശാന്തമായി ഞാനുമൊന്നു മൂളി, " ഉം "ആദ്യത്തെ ചോദ്യത്തിനുത്തരം എന്നപോലെ. അടുത്ത പേജിൽ ആ വടിവൊത്ത കറുത്ത ലിപികൾ എന്നെ നോക്കി ചിരിച്ചു, ഞാൻ വായന തുടർന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു

" Sorry for everything, I know how harshly i am behaving. But what to do..? Really i cant adjust with this new situations. Now also i feels that these all are new and some what strange, but still i am trying to coop. DON'T WORRY, I AM WITH YOU & I WILL BE WITH YOU ONLY..."

ഓർമ്മകളുടെ തിരശീലയിൽ പല ചലനചിത്രങ്ങളും മിന്നിമറഞ്ഞു. അവസാനം എല്ലാം ഒരു നീർക്കുമിള പോലെ പൊട്ടിത്തകർന്നു. ഞെട്ടിയുണർന്ന ഞാൻ ഒരു നിമിഷം പ്രപഞ്ചത്തെ വിസ്മരിച്ചു പോയി,  ഒരു നേർത്ത നിശ്വാസം ഞാനറിയാതെ എന്നിൽ നിന്നും പറന്നകന്നു.  പിന്നെ അറിയാതെ പറഞ്ഞു " കോപ്പ് .....ഇന്നത്തെ സകല മൂഡും പോയി....കർത്താവേ ആത്മാവിന് ശാന്തിനൽകാൻ വലികോലുമില്ല, കുടിക്കാൻ സോമരസവുമില്ല...ഇത് ഹലാക്കിലെ അവിലുംകഞ്ഞി പോലായല്ലോ...."

No comments:

Post a Comment